എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷത്തിനായി പ്രത്യേക സംഘം കർണാടകയിലെ ബെല്ലാരിയിലെത്തി. കേസിൽ പ്രതിയായ സ്വർണ വ്യാപാരി ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും.

ശബരിമലയില്‍ നിന്നു കടത്തിക്കൊണ്ട് പോയ സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധന് വിറ്റുവെന്ന് എഐടി കണ്ടെത്തിയിരുന്നു.
800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോടതി പറഞ്ഞാൽ അന്വേഷിക്കാൻ തയാറെന്ന് സിബിഐ അറിയിച്ചു. സ്വർണ്ണക്കൊള്ള കേസിലെ പത്താംപ്രതി ഗോവർദ്ധന്റെ ജാമ്യാപേക്ഷയിൽ പ്രത്യേക അന്വേഷണ സംഘത്തിനോട് കോടതി മറുപടി തേടി. മുപ്പതാം തീയതി ജാമ്യ ഹർജി പരിഗണിക്കും.