ഖത്തറിലെ യുഎസ് താവളങ്ങളില്‍ ഇറാന്റെ ആക്രമണം

ഖത്തറിലെ യുഎസ് താവളങ്ങളില്‍ ഇറാന്റെ ആക്രമണം. വിവിധയിടങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നതായും പ്രദേശവാസികള്‍ അറിയിച്ചു. ഖത്തറിലെ അല്‍-ഉദൈദിലെ യുഎസ് താവളം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ പ്രതികരിച്ചു. ആക്രമണം ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ഇടങ്ങളില്‍ തുടരണമെന്നാണ് നിര്‍ദേശം

ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഖത്തര്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ പരിഭ്രാന്തിയില്ലെന്നാണ് ഖത്തറിലെ മലയാളികളുടെ പ്രതികരണം. അതേസമയം തങ്ങള്‍ ലക്ഷ്യമിട്ടത് യുഎസ് താവളങ്ങള്‍ മാത്രമാണെന്നും ജനവാസമേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.
അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആക്രമണങ്ങള്‍ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഖത്തര്‍ വ്യോമപാത അടയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സേനാതാവളമാണ് ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ്.