എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. മാധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും, ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കുകയായിരുന്നുവെന്നും, വടകരയിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളല്ലേ എന്ന ചോദ്യത്തിന്, ഷാഫി പറമ്പിലിന്റെ പരിഹാസ മറുപടിയും ഉണ്ടായിരുന്നു. “ചോദ്യത്തിന് ആണോ?” എന്നായിരുന്നു ആ മറുപടി.
അതേസമയം യൂത്ത് കോൺഗ്രസിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷം. തങ്ങളുടെ നോമിനുകളുടെ കാര്യത്തിൽ പ്രധാന നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. അതിനിടയിൽ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം വച്ച് അബിൻ വർക്കിയെ ലക്ഷ്യം വെച്ച് ആരോപണങ്ങളും സജീവമാക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ അബിൻ വർക്കി പിന്നിൽ നിന്ന് കുത്തിയത് അബിൻ വർക്കി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി അബിൻ വർക്കിയെ പരിഗണിക്കുന്നതിനുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിൽ ഉൾപ്പെടെ അബിൻ വർക്കിക്ക് എതിരായ പോസ്റ്റുകൾക്ക് പിന്നിൽ രാഹുൽ അനുകൂലികൾ ആണ്. ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള കെ.സി വേണുഗോപാലിൻ്റെ നീക്കത്തിനും എതിർപ്പുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഭാരവാഹികളായവരുടെ തലപ്പത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ബിനു ചുള്ളിയിനെ നിയമിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പറയുന്നു. കെ.എം അഭിജിത്തിനെ നിയമിക്കാനുള്ള തീരുമാനത്തിനെയും ഇതേ യുക്തി ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നത്. അതിനിടെ അരിതാ ബാബുവിനെ സംസ്ഥാന അധ്യക്ഷയാക്കി ഇപ്പോഴുള്ള നാണക്കേട് പരിഹരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിലെ വനിതകളുടെ അഭിപ്രായം.