വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഖാക്കൾക്കും ആരാധകർക്കുമൊപ്പം വിയോഗത്തിലെ വിഷമം പങ്കുവെക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വിഎസിൻ്റെ വിയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് പങ്കുവച്ചത്.