Headlines

കാത്തിരിപ്പിന് വിരാമം; ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തി

ഇന്ത്യന്‍ കരസേനക്കുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ എത്തി. മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ ആണ് അമേരിക്കയില്‍ നിന്നും എത്തിയത്.അസംബ്ലിംഗ്, ഇന്‍ഡക്ഷന്‍ തുടങ്ങിയ മറ്റ് നടപടിക്രമങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പൂര്‍ത്തിയാക്കുമെന്ന് സൈന്യം അറിയിച്ചു. ജോധ്പൂരില്‍ ആകും ഈ ഹെലിക്കോപ്റ്ററുകള്‍ വിന്യസിക്കുക.

ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. യുഎസ് കമ്പനിയായ ബോയിംഗ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന അപ്പാച്ചെ നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സായുധസേനകള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

30 എംഎം ചെയിന്‍ഗണ്‍, ലേസര്‍, റഡാര്‍-ഗൈഡഡ് ഹെല്‍ഫയര്‍ മിസൈലുകളും, ആകാശത്ത് നിന്നും കരയിലേക്ക് ആക്രമണം നടത്താന്‍ കഴിയുന്ന റോക്കറ്റ് പോഡുകളും ഹെലികോപ്റ്ററുകളില്‍ ഉണ്ട്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 2020ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച 600 മില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായിരുന്നു ആറ് എ.എച്ച്- 64 ഇ വിതരണം. കരാര്‍ പ്രകാരം അപാച്ചെകള്‍ 2024 മെയ് മാസത്തില്‍ ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഹെലികോപ്റ്ററുകള്‍ വിതരണ ശൃംഖലയിലെ തകരാറുകളും സാങ്കേതിക കാരണങ്ങളും മൂലം 15 മാസത്തോളമാണ് വൈകിയത്.