ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: 63 പേര്‍ക്ക് പരുക്ക്

ആലപ്പുഴ ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ജങ്ഷനിലാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കാറിലിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കെഎസ്ആര്‍ടിസി ബസിന്റെ തൊട്ട് മുന്നില്‍ ഉണ്ടായിരുന്ന കാര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസ് വലത്തോട്ട് വെട്ടിക്കുകയും എതിരെ വന്ന ടൂറിസ്റ്റ് ബസിനോട് കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റവരുടെ എണ്ണം 63 ആണ്. 36 പേര് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും 26 പേര് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷൈന്‍ രാജിന്റെ കാലുകള്‍ ഒടിഞ്ഞു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

മന്ത്രി സജി ചെറിയാന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.