ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി.
ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ചതിലാണ് വിമർശനം. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന മെയ് 30ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഏഷ്യൻ ഗെയിംസ് സെലക്ഷൻ പ്രക്രിയയിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന കർശന നിർദേശം കോടതി നൽകി. ഫോഗാട്ടുമായി ബന്ധപ്പെട്ട വിഷയം വിലയിരുത്താൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി നിർദേശിച്ചു. ട്രയലുകളിൽ മത്സരിക്കാൻ ഫെഡറേഷൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതും കോടതി വിമർശിച്ചു. രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്നുണ്ടെന്നും ഫെഡറേഷൻ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുതെന്നും ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.









