നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് എൻഡിഎയും. ഘടകകക്ഷികളുമായുള്ള ബിജെപിയുടെ പ്രാഥമിക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ബിഡിജെഎസ് 40 സീറ്റുകൾ ആവശ്യപ്പെടും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തുഷാർ വെള്ളാപ്പള്ളിയെ കുളത്തിലിറക്കുന്ന കാര്യം ബിഡിജെഎസ് പരിഗണിക്കുന്നുണ്ട്.കേരള കാമരാജ് കോൺഗ്രസും സോഷ്യലിസ്റ്റ് ജനതാദളും ഏഴ് സീറ്റുകൾ വീതവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് 5 സീറ്റുകളും ആവശ്യപ്പെടും. ഇതിൽ പാറശാല മണ്ഡലം കേരള കാമരാജ് കോൺഗ്രസിന് അനുദ്യോഗികമായി നൽകിയതായാണ് വിവരം.വട്ടിയൂർക്കാവ് കൊടുങ്ങല്ലൂർ തൃപ്പൂണിത്തുറ കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങൾ ആവശ്യപ്പെടാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.
ബൂത്ത് തല കമ്മറ്റികൾ രൂപീകരിച്ച് എൻഡിഎ യുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. സീറ്റ് വിഭജനം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ തുടരാനാണ് സാധ്യത.









