Headlines

അട്ടപ്പാടിയിലെ കർഷകന്റെ ആത്മഹത്യ; അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധം

അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷകൻ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. കാലങ്ങളായി അട്ടപ്പാടി മേഖലയിലെ കർഷകർക്ക് നേരെയുണ്ടാകുന്ന സമാന അനുഭവങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. പൊലീസിനെ മറികടന്ന് വില്ലേജ് ഓഫീസിലെ ഗെയ്റ്റ് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. ബി ജെ പിയുടെ നേതൃത്വത്തിൽ അഗളി വില്ലേജ് ഓഫിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

റവന്യൂ വകുപ്പിനെതിരെ വലിയ രീതിയിലുള്ള ആരോപണമാണ് കൃഷ്ണസ്വാമിയുടെ കുടുംബം ഉയർത്തുന്നത്. വില്ലേജ് ഓഫീസിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് കൃഷ്ണസ്വാമിയുടെ ഭാര്യ കമലം ട്വന്റി ഫോറിനോട് പറഞ്ഞു. വർഷങ്ങളായി കൃഷി ചെയ്യുന്ന സ്ഥലം തന്റേതല്ലെന്ന് ഉദ്യോഗസ്ഥർ പറയുകയുണ്ടായി. ഇതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 2.5 സെന്റ് സ്ഥലം വഴിക്കായി വിട്ടുകൊടുത്തിരുന്നു . ഇതിന്റെയെല്ലാം രേഖകൾ ഹാജരാക്കിയിരുന്നുവെന്നും കമലം പ്രതികരിച്ചു.തണ്ടപ്പേർ ലഭിക്കുന്നതുമായ ബന്ധപ്പെട്ട് കഴിഞ്ഞ 6 മാസമായി കൃഷ്ണസ്വാമി വില്ലേജ് ഓഫീസ് കയറിഇറങ്ങുകയായിരുന്നു.

എന്നാൽ കർഷകന്റെ കാര്യത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പ് നൽകുന്ന വിശദീകരണം.ഇന്നലെ ഉച്ചയോടെയാണ് ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയെ സ്വന്തം കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.