സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എക്സൈസ് വകുപ്പ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മതിയായ ജീവനക്കാരുടെ കുറവാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. ഇത് ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.
പട്രോളിംഗ് ഡ്യൂട്ടിക്ക് പോലും ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ അതിർത്തിയിലെ ലഹരി കടത്ത് തടയാൻ രൂപീകരിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU) വന്നതോടെ ജീവനക്കാർക്ക് ജോലിഭാരം വർധിച്ചു. നിലവിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ആദൂർ, പെർള ചെക്ക് പോസ്റ്റുകളിലേക്ക് താൽക്കാലികമായി മാറ്റി നിയമിച്ചത് മറ്റ് എക്സൈസ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ലഹരി വേട്ടയ്ക്ക് ആധുനിക സംവിധാനങ്ങൾ ലഭ്യമല്ലാത്തതും വലിയ പ്രശ്നമാണ്. വിവരങ്ങൾ ശേഖരിക്കുന്നതിനും തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകൾ ഇല്ലാത്തത് കേസുകളിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുന്നു. ഈ വെല്ലുവിളികളെ അതിജീവിക്കാൻ അടിയന്തരമായി കൂടുതൽ ജീവനക്കാരെ നിയമിക്കുകയും, ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
അതേസമയം കാസർഗോഡ് ജില്ലയിൽ ഓണക്കാലത്ത് എക്സൈസ് വകുപ്പ് അതിർത്തി പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 105 അബ്കാരി കേസുകളും, 35 NDPS (Narcotic Drugs and Psychotropic Substances) കേസുകളും പിടികൂടി. പരിശോധനകൾ ശക്തമായതോടെ കുറ്റവാളികൾ പുതിയ മാർഗ്ഗങ്ങൾ തേടുന്നത് എക്സൈസിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ദേശീയപാത വന്നതോടെയുള്ള ഗതാഗത സൗകര്യങ്ങൾ വാഹന പരിശോധനകൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.പി. ജനാർദ്ദനൻ പറഞ്ഞു.