Headlines

‘പാർട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്, രാഹുലിന്റെ രാജി സ്വാഗതാർഹം’; യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ

രാഹുലിന്റെ രാജി സ്വാഗതാർഹമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്നേഹ. പാർട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്. കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാജിയെന്നും ആർ വി സ്നേഹ വ്യക്തമാക്കി. റിനി ആന്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് കൊടുക്കണമെന്ന് സ്നേഹ ആവശ്യപ്പെട്ടിരുന്നു.

പ്രസിഡന്റ് തെറ്റുകാരനല്ലെങ്കില്‍ കൃത്യമായി മറുപടി കൊടുക്കുകയും നിയമപരമായി മുന്നോട്ടുപോവുകയും വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇത്തരമൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ കേസ് കൊടുക്കണമെന്നും ആര്‍ വി സ്‌നേഹ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലാണ് സ്‌നേഹ ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ഒരു പെണ്ണ് യുവനേതാവിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് വന്ന് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ആണോ അതെന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്നാണ് മറുപടി. രാഹുല്‍ എന്ന വ്യക്തിക്കപ്പുറം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇങ്ങനൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചത് ആരാണ്? എത്രയോ നേതാക്കളുടെ പേര് പറയാം.

ഈ പരാതിക്കാരി യുവനേതാവിന്റെ പേര് പറയുന്നില്ല. എന്നാല്‍ ചാനലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് വ്യക്തിയെന്ന തരത്തില്‍ പോകുന്നു. ബിജെപിയുടെ പ്രതിഷേധം നടന്നു. സ്ത്രീകള്‍ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കണം, പെണ്ണുപിടിയനായ എംഎല്‍എ വേണ്ടെന്ന് പറഞ്ഞാണ് അവര്‍ പ്രതിഷേധം നടത്തിയത്’-ആര്‍ വി സ്‌നേഹ പറഞ്ഞു.