Headlines

കൊച്ചിൻ ഷിപ്പിയാർഡിൽ കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

 

കൊച്ചിൻ ഷിപ്പിയാർഡിൽ നിർമാണം പുരോഗമിക്കുന്ന കപ്പലിൽ, ഐ ലവ് പാകിസ്താൻ എന്നെഴുതിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. യുകെ കമ്പനിയ്ക്കായി നിർമ്മിക്കുന്ന കപ്പലിലാണ് എഴുത്ത് പ്രത്യക്ഷപ്പെട്ടത്. കേസിൽ 162 പേരുടെ മൊഴിയെടുത്തു. ബ്രിട്ടനിലെ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനായി 2025 ൽ നിർമാണം ആരംഭിച്ച കപ്പലിലാണ് ഐ ലവ് പാകിസ്ഥാൻ എന്ന എഴുത്ത് പ്രത്യക്ഷപെട്ടത്. രണ്ടാഴ്ച മുൻപാണ് എഴുത്ത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ ഷിപ്പിയർഡ് അധികൃതർ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകി.

 

 

പ്രാഥമിക അന്വേഷണത്തിന് ശേഷം BNS 152 പ്രകാരം കേസ് എടുത്തു. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് BNS 152. എഴുതിയ ഭാഗത്ത് സിസിടിവി ഉണ്ടായിരുന്നില്ല. ഇവിടെ ജോലി ചെയ്ത ആളുകളെ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുൻപും കൊച്ചിൻ ഷിപ്യാർഡ് കേന്ദ്രികരിച്ച് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്.കേന്ദ്ര വ്യവസായ സുരക്ഷാ സേനയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ സംഭവത്തെക്കുറിച്ച് അതീവ ജാഗ്രതയോടെയാണ് അന്വേഷിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ‘നോർത്ത് സ്റ്റാർ ഷിപ്പിംഗ്’ കമ്പനിക്ക് വേണ്ടി നിർമ്മിക്കുന്ന കൊമേഴ്‌സ്യൽ സർവീസ് ഓപ്പറേഷൻ വസലിലാണ് ഈ എഴുത്ത് കണ്ടെത്തിയത്.