എ പത്മകുമാറിന്റെ അറസ്റ്റിൽ പാർട്ടി പ്രതിരോധത്തിൽ ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ആരെയും സംരക്ഷിക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രമായില്ല. കുറ്റക്കാരൻ ആണെന്ന് തെളിയിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി
അറസ്റ്റ് ചെയ്തതുകൊണ്ട് ഒരാളെ തള്ളിക്കളയാൻ ആകുമോ. കുറ്റാരോപിതൻ ആണെന്ന് മാത്രമേയുള്ളൂ. കുറ്റം തെളിയിക്കണം. സർക്കാരിൻ്റെയും പാർട്ടിയുടെയും നയമാണ് പത്മകുമാറിൻ്റെ അറസ്റ്റോടെ തെളിഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പത്മകുമാറിൻ്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് പത്മകുമാറിൻ്റെ അറസ്റ്റ് കേരളം ചർച്ച ചെയ്യും, പാർട്ടിയ്ക്ക് തിരിച്ചടി ആകില്ല എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. പാർട്ടിയുടെ കൈകൾ ശുദ്ധമാണ്. വികസനമാണ് ചർച്ച ചെയ്യുകയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ് നടന്നത്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.







