Headlines

ജന്തര്‍ മന്തറില്‍ ഞാന്‍ പോയതിനുള്ള പ്രതികാരമാണ് അറസ്റ്റ്, ഹിന്ദി വിഡിയോയിലുള്ള കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തത്: ജാന്‍മണി

കോഴിക്കോട്: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള പ്രതികാരമായിരുന്നു തന്റെ അറസ്റ്റെന്ന് മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി. പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ജാന്‍മണിയുടെ പ്രതികരണം. ഹിന്ദിയില്‍ ഒരുപാട് പേര്‍ കണ്ട വിഡിയോ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് പറയുക മാത്രമാണ് താന്‍ ചെയ്തത്. എന്നാല്‍ അത് തന്റെ അഭിപ്രായങ്ങളായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ജാന്‍മണി മാധ്യമങ്ങളോട് പറഞ്ഞു. ( makeup artist janmoni on arrest and controversial statements)

ആരെങ്കിലും തന്നെ കുടുക്കിയതായി കരുതുന്നില്ലെന്ന് ജാന്‍മണി പറഞ്ഞു. താന്‍ മുമ്പ് തന്നെ മാപ്പ് പറഞ്ഞ വിഷയമാണിത്. ഹിന്ദി വിഡിയോയിലുള്ളത് മലയാളത്തിലാക്കിയപ്പോള്‍ ഇതെല്ലാം ജാന്‍മണി പറയുന്നു എന്ന പേരില്‍ പ്രചരിച്ചു. പൊലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും കേസ് അന്വേഷണത്തോട് സഹകരിക്കുന്നുവെന്നും ജാന്‍മണി കൂട്ടിച്ചേര്‍ത്തു.
മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ജാന്‍മണി വിവാദപ്രസ്താവന നടത്തിയത്. ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്.

പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാന്‍മണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.