Headlines

സതീഷിന് അവള്‍ വാരിക്കൊടുക്കണം, വസ്ത്രമിടീക്കണം, അവളെ മുറിയില്‍ പൂട്ടിയിടും, മര്‍ദിക്കും.. എന്നിട്ടും എന്റെ ചേച്ചി അയാളെ സ്‌നേഹിച്ചു’: അതുല്യയുടെ സഹോദരി

തന്റെ സഹോദരി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരിക്കുന്നതിന് തലേദിവസം വരെ പുതിയ പ്രതീക്ഷകള്‍ പങ്കുവച്ചിരുന്നുവെന്നും ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ സഹോദരി അഖില. ഇത്ര പെട്ടെന്ന് ജീവിതം അവസാനിപ്പിക്കാനാണെങ്കില്‍ തന്റെ സഹോദരി ഇത്രയേറെ സഹിക്കില്ലായിരുന്നുവെന്ന് അഖില പറഞ്ഞു. നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് എല്ലാവരും പറഞ്ഞിട്ടും മകളെ ഓര്‍ത്തും സതീഷിനോടുള്ള സ്‌നേഹം കൊണ്ടുമാണ് സഹോദരി പിടിച്ചുനിന്നത്. പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയാണെന്ന് മരിക്കുന്നതിന്റെ തലേന്ന് വരെ തന്നോട് പറഞ്ഞിരുന്നുവെന്നും സഹോദരി പറഞ്ഞു.

സതീഷ് സഹോദരിയെ മര്‍ദിക്കുമായിരുന്ന കാര്യം അറിയാമായിരുന്നുവെന്ന് അഖില പറഞ്ഞു. ഉപക്ഷേച്ചുപോരാന്‍ എല്ലാവരും പറഞ്ഞിട്ടും ചേച്ചിയ്ക്ക് അയാളെ അത്രയേറെ ഇഷ്ടമായിരുന്നു. അയാള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുമായിരുന്നെന്നും വസ്ത്രമിടീപ്പിച്ചുകൊടുക്കണമായിരുനെന്നും അഖില പറഞ്ഞു. അയാള്‍ പുറത്തുപോകുമ്പോള്‍ ചേച്ചിയെ പൂട്ടിയിടുമായിരുന്നു. സതീഷ് സ്ഥിരമായി മര്‍ദിക്കുന്നയാളാണ്. വെളുപ്പിന് നാലുമണി മുതല്‍ മദ്യപാനം തുടങ്ങും. തങ്ങള്‍ പോലും ചേച്ചിയെ ഫോണില്‍ വിളിക്കുന്നത് സതീഷിന് ഇഷ്ടമായിരുന്നില്ലെന്നും അഖില കൂട്ടിച്ചേര്‍ത്തു.

ദുബായിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബായിലായിരുന്നു താമസിച്ചത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.