വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലത്തില്‍ തട്ടിപ്പ്, ബാങ്കിന് നഷ്ടം പത്ത് കോടി, ലേലത്തിന് എത്തിയത് ആന്റോ അഗസ്റ്റിന്റെ ബന്ധു മാത്രം: സാബു എം ജേക്കബ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ്. ആന്റോയുടെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് സാബു ട്വന്റിഫോറിലൂടെ ആരോപിച്ചിരിക്കുന്നത്. 12 കോടിയുടെ എസ്ബിഐ ലോണിന് തിരിച്ചടവായി ഈടാക്കിയത് രണ്ട് കോടിയുടെ വീടെന്നാണ് സാബുവിന്റെ ആരോപണം. ഈ ഇടപാടിലൂടെ ബാങ്കിന് 10 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ ഗൂഢാലോചന ഉണ്ടായെന്നും സാബു എം ജേക്കബ് ആരോപിച്ചു. (sabu m jacob serious allegations against anto augustine)

2022ല്‍ നടന്ന ലേലത്തില്‍ ബാങ്കിന് വന്‍ നഷ്ടമുണ്ടായെന്നാണ് സാബു ജേക്കബിന്റെ ആരോപണം. 12 കോടി കടം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് വീട് ബാങ്ക് ലേലം വച്ചപ്പോള്‍ ലേലത്തില്‍ ആന്റോയുടെ ഭാര്യാ മാതാവ് മാത്രം പങ്കെടുക്കുകയും 2 കോടി രൂപയ്ക്ക് വീട് സ്വന്തമാക്കുകയും ചെയ്‌തെന്നാണ് ആരോപണം. ബാങ്ക് ഉദ്യോഗസ്ഥര്‍ അറിഞ്ഞുള്ള തട്ടിപ്പാണിതെന്ന് സംശയിക്കുന്നതായും സാബു പറയുന്നു. ബാങ്ക് ഓഫ് ബറോഡയുമായും എസ്ബിഐയുമായും ബന്ധപ്പെട്ട് ആന്റോ തട്ടിപ്പ് നടത്തിയെന്നാണ് സൂചന.തന്റെ തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ കേന്ദ്രത്തിലേയും കേരളത്തിലേയും ഉന്നത ഉദ്യോഗസ്ഥരെ ആന്റോ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് സാബു എം ജേക്കബ് ആരോപിക്കുന്നത്. താന്‍ തന്നെ കേന്ദ്രവുമായി ബന്ധപ്പെടുകയും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ധരിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാവരും അത് ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ അത് ഒതുക്കിതീര്‍ക്കപ്പെടുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരിലും ആന്റോയ്ക്ക് സ്വാധീനമുണ്ട്. അതിനാല്‍ പ്രധാനമന്ത്രി തലത്തിലോ ആഭ്യന്തരമന്ത്രി തലത്തിലോ ഇത് ചര്‍ച്ചയായി രാഷ്ട്രീയ ഇടപെടലുണ്ടായാല്‍ മാത്രമേ തട്ടിപ്പുകള്‍ പുറത്തുവരൂ എന്നും ഇതിന് പ്രത്യേക അന്വേഷണം വേണമെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.