Headlines

ആന്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കാനുള്ള തെളിവ് കൈവശമുണ്ട്, വിശ്വാസ്യതയുള്ള അന്വേഷണ ഏജന്‍സി വന്നാല്‍ കൈമാറാന്‍ തയാറാണ്; സാബു എം ജേക്കബ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ, മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ മാത്രം അന്വേഷണം പോരെന്ന് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ വലിയ തട്ടിപ്പ് പുറത്തുവരുമെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 1050 കോടി രൂപയുടെ ഇടപാട് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലാണ് സാമ്പത്തിക ഇടപാടുകളെന്നും സാബു എം ജേക്കബ് പറഞ്ഞു.

മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ചെറിയ സംഭവമാണ്. അതിനേക്കാള്‍ വലിയ ഇടപാടുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പ് മാത്രം അന്വേഷിക്കാതെ ഇദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷം മാത്രം ഇടപാടുകള്‍ പരിശോധിക്കണം – അദ്ദേഹം പറഞ്ഞു.

തട്ടിപ്പില്‍ ആന്റോ അഗസ്റ്റിനെതിരെയുള്ള മുഴുവന്‍ തെളിവുകളും തന്റെ കൈവശമുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു. എസ്‌ഐടിയുടെ അന്വേഷണം നൂറ് ശതമാനം വിജയം കാണുമോ എന്ന് സംശയമുണ്ട്. ഹവാല കള്ളപ്പണ ഇടപാടുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. വിശ്വാസ്യതയുള്ള അന്വേഷണ ഏജന്‍സി വന്നാല്‍ കൈവശമുള്ള തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്നും സാബു എം ജേക്കബ് പറഞ്ഞു. ആന്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കാനുള്ള തെളിവ് ഇതിനകത്തുണ്ട്. പക്ഷേ, ഇതുവരെ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല. എനിക്ക് വിശ്വാസമുള്ള ഏജന്‍സി വരികയാണെങ്കില്‍ 800 പേജുള്ള ഫയല്‍ കൊടുക്കാന്‍ തയാറാണ്.

രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ആന്റോ അഗസ്റ്റിനും വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. പണവും മദ്യവും നല്‍കി സ്വാധീനിക്കാനാണ് ശ്രമം. ബ്രോഡ്കാസ്റ്റിങ് ലൈസന്‍സും നാഷണല്‍ സെക്യൂരിറ്റി ക്ലിയറന്‍സും ഇല്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

65 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. ഞാന്‍ മദ്യപാനിയല്ല മദ്യം കൈകൊണ്ട് തൊടില്ല എന്ന് ആന്റോ പറയുന്നു. കുടിക്കുമോ എന്നെനിക്കറിയില്ല. അങ്ങനെയൊരാളുടെ വീട്ടില്‍ 65 ലിറ്റര്‍ മദ്യം സൂക്ഷിക്കുക. ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ബാര്‍ പോലെയാണ് സെറ്റപ്പ് ചെയ്തിരിക്കുന്നത്. അവര്‍ക്ക് ആവശ്യമായിട്ടുള്ള ആളുകളെ സല്‍ക്കരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരെയും രാഷ്ട്രീയക്കാരെയും വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്. എസ് ഐ ടിയുടെ അന്വേഷണം 100 ശതമാനം വിജയം കാണുമോ എന്ന് സംശയമുണ്ട്. അന്വേഷണം എവിടെയെത്തുമെന്ന് സംശയമുണ്ട്. പല ആളുകളുമായി ആഴത്തിലുള്ള ബന്ധം ആന്റോ അഗസ്റ്റിന് ഉണ്ട് – അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഒരുമാസത്തില്‍ 12 തവണ കിറ്റക്‌സ് കമ്പനി റെയ്ഡ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡിന് ശേഷം ഏതെങ്കിലും രീതിയിലുള്ള റിപ്പോര്‍ട്ടോ ഒന്നും ആരും നല്‍കിയിരുന്നില്ല. ഞാനുമായോ ഇവിടുത്തെ ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടാതെ ആയിരുന്നു നടപടി. ഇന്നലെ റിപ്പോര്‍ട്ടില്‍ കണ്ടത് കൂട്ട വിലാപമാണ്. േെപാലീസ് പരിശോധനയ്ക്ക് എത്തിയാല്‍ ഫോണ്‍ പിടിച്ചെടുക്കുന്നത് സാധാരണ സംഭവമാണ്. പൊലീസിനെ ഏത് ഫയലുകളും പിടിച്ചെടുക്കാം. ഊണുമുറിയില്‍ കയറാന്‍ പാടില്ല, കിടപ്പുമുറിയില്‍ കയറാന്‍ പാടില്ല എന്നുള്ള നിയമങ്ങള്‍ ഒന്നുമില്ല. പലപ്പോഴും സീലിംഗ് പൊളിച്ചു വരെ പരിശോധന നടത്താറുണ്ട്. ഇതൊക്കെ സാധാരണ സംഭവങ്ങളാണ്. ഇന്ത്യയില്‍ ഏതൊരു പൗരനും ഉള്ള അവകാശമേ മാധ്യമ സ്ഥാപനത്തിനും ഉള്ളൂ. സര്‍ച്ച് വാറണ്ട് വാങ്ങിയാണ് ഇവിടെ പരിശോധന നടന്നത് – അദ്ദേഹം വ്യക്തമാക്കി.