അഹമ്മദാബാദ് വിമാനാപകടം: ‘വിമാനത്തിന് മുന്‍പ് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല’ ; എയര്‍ ഇന്ത്യ സിഇഒ

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ ബോയിങ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്ന സംശയം തള്ളി എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. വിമാനത്തിന്റെ സമഗ്ര പരിശോധന 2023 ജൂണില്‍ നടത്തിയിരുന്നുവെന്നും അടുത്ത പരിശോധന 2025 ഡിസംബറില്‍ നടക്കാനിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പൈലറ്റുമാര്‍ പരിചയസമ്പന്നര്‍ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തകരാറുകള്‍ പരിഹരിച്ച് പുനഃസ്ഥാപിച്ചു. ഇടതുവശത്തെ എന്‍ജിന്‍ ഏപ്രില്‍ പരിശോധിച്ചു. വിമാനത്തിന്റെ എഞ്ചിനുകള്‍ തുടര്‍ച്ചയായി പരിശോധിച്ചിരുന്നു. വിമാനത്തിന് ഒരു പ്രശ്‌നവും മുന്‍പ് ഉണ്ടായിരുന്നില്ല – അദ്ദേഹം പറഞ്ഞു.

ഡിജിസിഎ നിര്‍ദേശപ്രകാരം 26 ബോയിങ് വിമാനങ്ങളില്‍ ഇതുവരെ പരിശോധന പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിമാന സര്‍വീസുകള്‍ കുറച്ചത് യാത്രക്കാരെ ബാധിച്ചേക്കുെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസൗകര്യങ്ങള്‍ നേരിട്ടാല്‍ അതില്‍ ക്ഷമ പറയുന്നുവെന്നും പറഞ്ഞു.

അതേസമയം, വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെടുത്തിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഈ മാസം 13ന് ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ഉള്‍പ്പെടുന്ന യൂണിറ്റ് കണ്ടെത്തിയെന്ന് വ്യക്തമാക്കി.ഈ മാസം 16ന് രണ്ടാമത്തെ ബ്ലാക്ക് ബോക്‌സും കണ്ടെടുത്തു. AAIB യുടെ അന്വേഷണത്തെ സഹായിക്കാന്‍ NTSB, OEM ടീമുകള്‍ എത്തിയിട്ടുണ്ടെന്നും എന്നും മന്ത്രാലയം വിശദമാക്കി.