Headlines

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂണ്‍ പ്രസംഗം എന്ന് പറഞ്ഞതിന് മാര്‍പാപ്പയ്ക്ക് നല്‍കി: ജെ ഡി വാന്‍സ്

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂണ്‍ പ്രസംഗം എന്ന് വ്യക്തമാക്കിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. മാധ്യമങ്ങളില്‍ വരുന്നതായിരിക്കില്ല വാസ്തവമെന്നും യാഥാര്‍ഥ്യം എന്നത് കുറച്ചുകൂടി സങ്കീര്‍ണമായിരിക്കുമെന്നും ജെ ഡി വാന്‍സ് പറഞ്ഞു. മാര്‍പാപ്പ എന്ന സ്ഥാനം ഒരു രാഷ്ട്രീയ നേതാവിന്റെ സ്ഥാനം പോലെയല്ല. ധാര്‍മികമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും മാര്‍പാപ്പ നല്‍കുമ്പോള്‍ ആ ധാര്‍മിക പാഠങ്ങളെ ഈ സങ്കീര്‍ണമായ ലോകത്തിലെ രാഷ്ട്രീയ അവസ്ഥയില്‍ എങ്ങനെ പ്രാബല്യത്തില്‍ കൊണ്ടുവരാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നതെന്നും ജെ ഡി വാന്‍സ് എക്‌സിലൂടെ പറഞ്ഞു. (US vice president jd vance says he’s grateful for Pope Leo)

ലോകം നിഷ്ഠുരരായവരാല്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ് പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് തയാറാക്കിയതായിരുന്നു പ്രസംഗമെന്നും ട്രംപിനെ ലക്ഷ്യം വച്ചല്ല അതെന്നും മാര്‍പാപ്പ സ്ഥിരീകരിച്ചിരുന്നു. ട്രംപുമായി വാദപ്രതിവാദത്തിലേര്‍പ്പെടുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും മാര്‍പാപ്പ പറഞ്ഞു. സമാധാനവും ചര്‍ച്ചകളുമാണ് വേണ്ടത്. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല. ട്രംപുമായി ഒരു സംവാദത്തില്‍ ഏര്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും യുദ്ധത്തിനെതിരെ ഇനിയും സംസാരിക്കുമെന്നും മാര്‍പാപ്പ അറിയിച്ചിരുന്നു.പോപ്പ് ലിയോ ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാന്‍ ലോക നേതാക്കളോട് പരസ്യമായി അഭ്യര്‍ത്ഥിച്ചിരുന്നു. ”മതി, അവനവന്റെയും പണത്തിന്റെയും വിഗ്രഹാരാധന! മതി, അധികാരപ്രകടനം! മതി, യുദ്ധം!” എന്നായിരുന്നു പോപ്പിന്റെ വാക്കുകള്‍.പോപ്പ് ലിയോ ആഗോള സമാധാനത്തിനായുള്ള അഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെയാണ് പോപ്പിനെ തള്ളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. താന്‍ പോപ്പ് ലിയോയുടെ വലിയ ആരാധനകനല്ലെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.