Headlines

സംസ്ഥാന സര്‍ക്കാര്‍ വിപണയിലിറക്കുന്ന മദ്യത്തിന് പേരായി; ബ്രാന്‍ഡിക്ക് ‘മലബാര്‍ മിസ്റ്ററി’ എന്ന് പേരിട്ടതായി വിവരം

ജവാന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. മലബാര്‍ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്ക് മലബാര്‍ മിസ്ട്രി എന്ന് പേരിട്ടതായി വിവരം. മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാന്‍ഡിന്റെ പേര് പ്രഖ്യാപിക്കും. (New Liquor Brand ‘Malabar Mystery’)നാല്‍പതിനായിരത്തോളം പേരുകള്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തടസം കാരണം വകുപ്പ് തന്നെ പേര് നിശ്ചയിക്കുകയായിരുന്നു. ഇതിന്റെ ലേബല്‍ വര്‍ക്ക് ഉള്‍പ്പടെ ആരംഭിച്ചുവെന്നാണ് എക്‌സൈസില്‍ നിന്ന് ലഭിക്കുന്ന വിവരം.മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം നേരത്തെ വിവാദമായിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. പിന്നാലെ പുതിയ മദ്യത്തിന് പേര് നല്‍കുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മദ്യത്തിന് പേരിടാന്‍ എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ടുള്ള നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിലൂടെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

വിഷയത്തില്‍ കേരള സ്റ്റേറ്റ് ബെവ്റേജസ് കോര്‍പ്പറേഷന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്കോ കോടതിയെ അറിയിച്ചത്. ബെവ്കോയുടെ വിശദീകരണം വന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടുകയും ചെയ്തു. എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി, കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12-ലേക്ക് മാറ്റിയിരിക്കുകയാണ്.