കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഇടത് സർക്കാരിന്റെ അവസാന നാളുകളാണ്. 2026ൽ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറും, അന്ന് ശബരിമല കേസുകൾ എല്ലാം പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും സതീശൻ പറഞ്ഞു. 1999ൽ 30 കിലോ സ്വർണം ഉണ്ടായിരുന്നു. എന്നാൽ ദേവസ്വം മാനുവൽ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശിൽപങ്ങൾ ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശാൻ എന്ന വ്യാജേന കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശൻ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാർ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കിൽ അവർ വീണ്ടും കവർച്ച നടത്തും. ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.