പാക്കിസ്ഥാനിൽ പൊലീസ് ആസ്ഥാനത്തു ചാവേർ സ്ഫോടനം; 16 മരണം

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വയിൽ പൊലീസ് ആസ്ഥാനത്തിനു നേരേയുണ്ടായ ചാവേറാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപത്തിയഞ്ചോളം പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് ആസ്ഥാനത്തിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്തെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ധാരാളം പേർ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ 5 പൊലീസുകാരും ഉൾപ്പെടുന്നതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിനു പിന്നാലെ വെടിവയ്പ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിക്കു പുറത്തുള്ള റോഡിന്റെ ഭാഗത്ത് ഗർത്തമുണ്ടായി. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊലീസും സുരക്ഷാ സേനയും സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഫോടനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.