ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
രണ്ടുകാലിൽ നടന്നു പോകുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചുവരുന്ന അവസ്ഥയാണ് കേരളത്തിലേതെന്ന് കെ. മുരളീധരൻ പറഞ്ഞു. ഒമ്പതര വർഷത്തിനിടെ പോലീസ് മർദ്ദനത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ പ്രിയപ്പെട്ടവർക്ക് ജയിലിൽ വിഐപി ട്രീറ്റ്മെന്റ് നൽകുന്നുണ്ടെന്നും, എന്നാൽ നിരപരാധികൾക്ക് നീതിയില്ലെന്നും മുരളീധരൻ ആരോപിച്ചു. ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ പോലീസിന്റെ വീര്യം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ അവസാന കാലഘട്ടമാണിത്. എത്ര വെള്ള പൂശിയാലും പിണറായി ഭരണം രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിക്ക് പാദസേവ ചെയ്യുന്നതാണ് നിലവിലെ ഭരണം എന്നാണ് അദ്ദേഹത്തിന്റെ വിമർശനം. എത്ര അയ്യപ്പ സംഗമങ്ങൾ നടത്തിയാലും ചെയ്ത പാപങ്ങൾക്ക് ദൈവം മാപ്പ് നൽകിയില്ല. എല്ലാ സംഗമങ്ങൾക്കും ശേഷം ജനുവരിയിൽ പിണറായി വിജയൻ ഗുരുവായൂരിൽ ശയനപ്രദക്ഷിണം നടത്തും. പിണറായിയുടെ വാക്ക് കേട്ട് പ്രവർത്തിക്കുന്ന ഒരാളും പെൻഷൻ വാങ്ങില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.