Headlines

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുകൾ എറിഞ്ഞുനൽകുന്ന സംഭവം; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എറിഞ്ഞു നൽകുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലിൽ എത്തിക്കാൻ പുറത്ത് വലിയ സംഘമാണ് പ്രവർത്തിക്കുന്നത്.

ജയിലും പരിസരവും നന്നായി അറിയുന്ന ഇവർ കടത്തിനായി വ്യക്തമായ പ്ലാനുണ്ടാക്കും. തടവുകാരുടെ വിസിറ്റേഴ്സായി ജയിലിൽ എത്തി സാധനങ്ങൾ എറിഞ്ഞു നൽകേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടർന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനൽകുന്നവർക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും, സുഹൃത്തുക്കളിലൂടെയും ജയിലിൽ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് ലഭിക്കും. ജയിലിൽ നിന്ന് ഫോണിലൂടെയും വിവരങ്ങൾ പുറത്തേക്ക് കൈമാറുന്നുണ്ട്.

ജയിലിൽ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാർക്ക് വിൽപ്പന നടത്താൻ പ്രത്യേക സംഘം അകത്തുമുണ്ട്. മൊബൈൽ ഫോൺ എറിയുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ്യെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.