മുസ്ലീംലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ലീഗ്. ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താനുള്ള ശ്രമത്തിലാണ് ലീഗെന്നും യോഗനാദം മാസികയിലെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശന്റെ വിമർശനം.
മുസ്ലിംലീഗിന്റെ മതേതര പൊയ്മുഖം എന്ന മുഖപ്രസംഗത്തിലാണ് വിമർശനം. മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നുവന്ന പാർട്ടിയാണ് ലീഗ് എന്നത് ഭൂരിപക്ഷ സമൂഹം മറന്നു പോയി എന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഇത് ഭൂരിപക്ഷ സമൂഹം ചെയ്ത തെറ്റാണ്. മുസ്ലിം വോട്ട് ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെ പോലുള്ള നേതാക്കളെയും ചുമക്കുന്നതെന്ന് മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ പറയുന്നു.
ഒൻപതര വർഷം അധികാരത്തിൽ നിന്ന് അകന്നു നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് നേരെ തീർക്കരുതെന്നും വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ലീഗ് നാളെ ആരുടെ കൂടെ കൂടിയാലും അത്ഭുതപ്പെടാൻ ഇല്ലെന്നും അദേഹം യോഗനാദം മാസികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചുകൊണ്ട് പറയുന്നു.