Headlines

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന പാളികള്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്ഥാപിക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഉടന്‍ തുറന്നു. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന പാളികള്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്ഥാപിക്കും.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെ എസ്‌ഐടിക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാം. തന്നെ കുടുക്കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു. കോടതിയില്‍ നിന്ന് ഇറക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരെ ഷൂ ഏറുണ്ടായി. ബെംഗളൂരുവിലാണ് പ്രതിയുമായുള്ള ആദ്യ തെളിവെടുപ്പ്. കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ വരുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. വി.എന്‍ വാസവന്‍ രാജി വച്ചില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കി.

സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്വര്‍ണപ്പാളികളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ട് കിലോ സ്വര്‍ണം തട്ടിയെടുത്തു. പാളികളില്‍ പൂശാന്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ സ്വര്‍ണവും കൈവശപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കും വിധമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. തട്ടിയെടുത്ത സ്വര്‍ണം പലര്‍ക്കായി വീതിച്ചു. ഉദ്യോഗസ്ഥരും പങ്കുപറ്റി. ഗൂഢാലോചനയില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിനും പങ്ക്. സ്വര്‍ണം വാങ്ങിയ കല്‍പേഷിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.