കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ മൊഴി പകർപ്പിൽ, ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സിഎംആർഎൽ എംഡി ശശിധരൻ കർത്ത. ആശുപത്രിയിൽ കിടക്കയിൽ വെച്ചാണ് തന്നെ ചോദ്യം ചെയ്തത്. സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴി എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശശിധരൻ കർത്ത പറയുന്നു. 2024ൽ സഹോദരൻ വഴി ശശിധരൻ കർത്ത സമർപ്പിച്ച മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
സേവനമില്ലാതെ, ടി വീണയ്ക്ക് പണം നൽകിയെന്ന് ശശിധരൻ കർത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം. 2024 ഏപ്രിലിൽ ഇഡി എടുത്ത മൊഴി പിൻവലിക്കണമെന്ന് ശശിധരൻ കർത്ത ആവശ്യപ്പെട്ടു. ആശുപത്രിയിൽ കിടക്കയിൽ ഉള്ള തന്നെ ഇഡി മാനസികമായി പീഡിപ്പിച്ചെന്നും ശശിധരൻ കർത്ത ആരോപിക്കുന്നു. ഇഡി ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ട് എന്ന് കുടുംബം പറയുന്നു.
നേരത്തെ സിഎംആർഎൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ, പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് എന്നിവരും മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇഡി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്. എന്നാൽ ഇഡി ഇത് അംഗീകരിച്ചിട്ടില്ല. വിചാരണ സമയത്ത് മാത്രമേ അതിൽ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. മൊഴി പിൻവലിക്കണമെന്ന ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇഡി പറഞ്ഞിരുന്നു.









