വാഷിങ്ടൻ∙ റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന 5 രാജ്യങ്ങൾക്ക് മേൽ 100% വരെ താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടത്തിന് അധികാരം നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 262-159 വോട്ടിനാണ് ബിൽ പാസായത്. ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബെജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ. വൻ ഭൂരിപക്ഷത്തോടെ സെനറ്റ് നേരത്തെ പാസാക്കിയ ബിൽ നിയമമാക്കി മാറുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിഗണനയ്ക്കായി അയയ്ക്കും.നവംബറിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിൽ അവതരിപ്പിച്ചത്. താരിഫ് ചുമത്താൻ ട്രംപിന് കൂടുതൽ അധികാരം നൽകുന്നതിനെ സംബന്ധിച്ച് റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. അതിനാൽ, ബില്ലിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിരുന്നു. തിങ്കളാഴ്ച ഹൗസ് റൂൾസ് കമ്മിറ്റി സാങ്കേതിക തടസ്സം നീക്കിയതോടെയാണ് നടപടികൾ വേഗത്തിലായത്. ഇതൊരു വലിയ ദിവസമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് കോൺഗ്രസ് വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നതെന്നും ബില്ലിനെ പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച യുഎസ് സെനറ്റർ ജീൻ ഷഹീൻ പറഞ്ഞു. ഊർജ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ പൂർണമായും രാജ്യതാൽപര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.
റഷ്യൻ എണ്ണ വാങ്ങിയാൽ 100% താരിഫ്; ലക്ഷ്യം ഇന്ത്യയും ചൈനയും, ബിൽ പാസാക്കി യുഎസ്









