Headlines

ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

 

ടെഹ്റാൻ ∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര ഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി തുടർച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.ഹോർമുസ്ഗാനിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തന്ത്രപ്രധാന ദ്വീപായ ക്യൂഷിം, ബന്ദർ അബ്ബാസ് എന്നിവയ്ക്ക് പുറമെ ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും യുഎസ് മിസൈലുകൾ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ്ഗാൻ പ്രവിശ്യയിലെ രണ്ട് പ്രധാന പാലങ്ങളും യുഎസ് ആക്രമണത്തിൽ തകർന്നു. ഇതിൽ ബന്ദർ അബ്ബാസിനു പടിഞ്ഞാറുള്ള ഒരു പാലം തകർന്നതായി ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾക്ക് തയാറായില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ മുൻ പ്രസ്താവനയ്ക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടൂർക്ക് രംഗത്തുവന്നു. ജനങ്ങളുടെ അത്യാവശ്യ സൗകര്യങ്ങൾക്കു നേരെ ബോധപൂർവം നടത്തുന്ന ആക്രമണങ്ങൾ 1949 ലെ ജനീവ കൺവെൻഷൻ കരാറുകളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ വച്ച് യുഎസ് നാവികസേന ഇറാനിയൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു. ഉപരോധം മറികടക്കാൻ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകളെ യുഎസ് സൈന്യം തിരിച്ചുവിട്ടു. നേരത്തെ ഏപ്രിൽ 13 മുതൽ ജൂൺ 18 വരെ നീണ്ടുനിന്ന ആദ്യഘട്ട ഉപരോധത്തിൽ ഒൻപത് കപ്പലുകൾ യുഎസ് നിർവീര്യമാക്കുകയും 140 ലധികം കപ്പലുകൾ തടയുകയും ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്ക് ആക്രമണങ്ങൾ കടുത്ത തിരിച്ചടിയായെങ്കിലും, ട്രംപ് ഇപ്പോഴും നയതന്ത്ര ചർച്ചകൾക്ക് തയാറാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റ് അറിയിച്ചു. യുഎസിനു നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറിയാൽ ഇറാൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് കടലിടുക്കിൽ ആറു മണിക്കൂർ നീണ്ട അതിശക്തമായ പ്രത്യാക്രമണം അമേരിക്ക നടത്തിയത്.