Headlines

കാത്തിരിക്കുന്നത് വധശിക്ഷ, കഠിനതടവ്; ഹസീനയുടേത് നിർണായക മടക്കം

 

ന്യൂഡൽഹി ∙ ബംഗ്ലദേശിലെ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയും അഴിമതിക്കേസുകളിൽ കഠിനതടവും ഉൾപ്പെടെ കോടതിവിധികൾ നിലനിൽക്കേ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാട്ടിലേക്കുള്ള മടക്കം നിർണായകമാകും. ഇപ്പോഴത്തെ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി മേധാവിയുമായ താരിഖ് റഹ്മാൻ എന്തു നിലപാടു സ്വീകരിക്കുമെന്നതും പ്രധാനമാണ്. വിദ്യാർഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണലാണ് ഹസീനയ്ക്ക് കഴിഞ്ഞ നവംബറിൽ വധശിക്ഷ വിധിച്ചത്.ഡിസംബറിൽ ബംഗ്ലദേശിലേക്കു മടങ്ങുന്നത് അധികാരത്തിലെത്തുന്നതിനല്ലെന്നും വികസനത്തിന്റെയും മതനിരപേക്ഷതയുടെയും സമൃദ്ധിയുടെയും പാതയിലേക്കു രാജ്യത്തെ തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഇന്നലെ വാർത്താ സമ്മേളനത്തിൽ ഹസീന വ്യക്തമാക്കി. 2 വർഷം മുൻപു ബംഗ്ലദേശിൽ നടന്നത് സമാധാനപരമായ വിദ്യാർഥി പ്രക്ഷോഭം ആയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. മുജീബുർ റഹ്മാനെ ഇല്ലാതാക്കുകയാണ് അവ‌രുടെ ലക്ഷ്യമെന്നു പറഞ്ഞ് ഹസീന വിങ്ങിപ്പൊട്ടി. ബംഗ്ലദേശ് വിട്ടതിന്റെ 2–ാം വാർഷികത്തിലാണു ഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ വാർത്താസമ്മേളനം നടത്തിയത്.ബംഗ്ലദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി മുൻ എംപിയുമായ ഷാക്കിബ് അൽ ഹസന്റെ കുടുംബവീടിനുനേരെ ആക്രമണമുണ്ടായി. മാധ്യമസമ്മേളനത്തിൽ ഷാക്കിബും വെർച്വലായി പങ്കെടുത്തതിനു പിന്നാലെയായിരുന്നു സംഭവം.