Headlines

‘വകുപ്പുകളില്‍ വലിയ അനാസ്ഥ; സര്‍ക്കാരിന്റെ കഴിവുകേട്’; കൊല്ലത്തെ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളുടയും അനാസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. അനാസ്ഥ മൂര്‍ധന്യാവസ്ഥയിലാണ്. വൈദ്യുതി വകുപ്പിന്റെ ഒരു ലൈന്‍ ഇത്ര താഴ്ന്ന് വിദ്യാലയത്തിന്റെ മുകളിലൂടെ പോകുന്നുണ്ട് എന്നത് ആ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടില്ല എന്നത് വല്ലാത്ത അനാസ്ഥയാണ് – അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനാസ്ഥയാണ് ഇപ്പോള്‍ ഓരോ വകുപ്പിലും കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി വകുപ്പ്, ആരോഗ്യവകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ എല്ലാ രംഗത്തും അനാസ്ഥയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് – അദ്ദേഹം പറഞ്ഞു.

എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു മരണം.

അപകടത്തില്‍ കെഎസ്ഇബിക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും വീഴ്ചയുണ്ടെന്നാണ് ഇലക്ട്രിക്കന്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു. വിദ്യാര്‍ഥിയുടെ മരണത്തില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.