അഴിമതി ചെയ്യാൻ ഒരാളെയും അനുവദിക്കില്ലെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്. കോർപ്പറേഷൻ ഉദ്യോഗസ്ഥരോടാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. ഭരിക്കുന്ന പാർട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോർപറേഷൻ.രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സ് പരിപാടി കഴിഞ്ഞാൽ നിർബന്ധമായി മാറ്റണം.10 മുതൽ 5 മണി വരെ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കണം. കൊടി കെട്ടുകയോ, പാർട്ടി പ്രവർത്തനമോ ചെയ്യാം; പക്ഷേ ജോലി സമയത്ത് പാടില്ല.ജനങ്ങളോട് സൗഹർദപരമായി പെരുമാറണം. അനാവശ്യമായി ഫയലുകൾ പിടിച്ചുവയ്ക്കരുത് എന്നീ നിർദേശങ്ങളാണ് മേയർ വിവി രാജേഷ് നല്‍കിയിരിക്കുന്നത്.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറുമായി കോര്‍പ്പറേഷൻ മേയര്‍ വിവി രാജേഷ് ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായി. ഇലക്ട്രിക് ബസുകളുടെ സര്‍വീസില്‍ നിലവിലെ സാഹചര്യം തുടരാനാണ് ചര്‍ച്ചയിൽ ധാരണയായത്.
എല്ലാ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയതെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു. ബസുകളുടെ റൂട്ടുകളിലടക്കം മേയര്‍ മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും കരാര്‍ പാലിക്കുന്നതിലടക്കമുള്ള തര്‍ക്കം ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. തത്കാലം നിലവിലെ സാഹചര്യം തുടരാനാണ് തീരുമാനമായത്.









