കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എൻ എം വിജയന്റെ മരുമകൾ പത്മജ. സെപ്റ്റംബർ 30-നകം പണയത്തിലായ ആധാരം എടുത്തു നൽകണം. ബത്തേരി അർബൻ ബാങ്കിലെ വീടും പറമ്പും പണയംവച്ച ആധാരമാണ് എടുത്തു നൽകേണ്ടത്. ഇതിനു തയ്യാറായില്ലെങ്കിൽ ഒക്ടോബർ 2 മുതൽ ഡിസിസി ഓഫീസിന് മുന്നിൽ സമരം തുടങ്ങുമെന്നും പത്മജ പറഞ്ഞു.
ഒരു രീതിയിലും മുന്നോട്ടു ജീവിക്കാൻ പറ്റില്ലെന്ന് മനസിലായതോടെയാണ് ആത്മഹത്യം ചെയ്യാൻ തീരുമാനിച്ചത്. 63 ലക്ഷം രൂപയാണ് വായ്പാ കുടിശികയായുള്ളത്. എൻഎം വിജയനെ പാർട്ടി ചതിക്കുകയായിരുന്നുവെന്നാണ് പത്മജ പറയുന്നത്. ജൂൺ 30 നകം ആധാരം എടുത്തു തരാം എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉറപ്പു നൽകിയത്. 2007 കാലഘട്ടത്തിൽ എൻ എം വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല പാർട്ടി ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്ന് നേരത്തെ പത്മജ പറഞ്ഞിരുന്നു.
എംഎൽഎമാരായ എ പി അനിൽകുമാർ, ടി സിദ്ദിഖ് എന്നിവർ ആവശ്യപ്പെട്ടത് പ്രകാരമാണ് വായ്പാ തിരിച്ചടവിൻ്റെ തുടർ നടപടികൾ എടുക്കാത്തത് എന്ന് കോൺഗ്രസ് ഭരിക്കുന്ന ബത്തേരി അർബൻ ബാങ്ക് പ്രസിഡൻ്റ് ഡി പി രാജശേഖരൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന് വേണ്ടിയാണ് വീടും സ്ഥലവും പണയംവെച്ച പണം ചിലവഴിച്ചത് എന്നായിരുന്നു എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ ആരോപണം. ഇതിൻ്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഉണ്ട് എന്നും കുടുംബം വ്യക്തമാക്കിയിരുന്നു.