കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയിൻ. ഇവർ വിഴുങ്ങിയ 163 കൊക്കയ്ൻ ഗുളികകളാണ് പുറത്തെടുത്തത്. പുറത്തെടുത്ത കൊക്കയ്ൻ വിപണിയിൽ 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാത്രി വൈകി അങ്കമാലി കോടതിയിൽ ഹാജരാക്കിയ ബ്രൂണോയെയും ലൂക്കാസിനെയും റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകും. ആർക്ക് വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കാൻ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ട്. രഹസ്യവിവരത്തെത്തുടർന്നാണ് ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച രാവിലെ ഇവരെ പിടികൂടിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്.ക്യാപ്സുളുകൾ അകത്ത് വെച്ച് പൊട്ടിയാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും വലിയ പ്രതിഫലം ലഭിക്കുമെന്നതിനാലാണ് ഇത്തരം രീതിയിൽ കടത്താൻ ആളുകൾ തയ്യാറാകുന്നതെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന വിവരം.