യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയത്തിൽ കഴിഞ്ഞ 5 വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിരവധി സങ്കീർണതകൾ വിഷയത്തിൽ ഉണ്ട്, വിദേശകാര്യ വകുപ്പ് ഇടപെടൽ നടത്തുന്നു. വധശിക്ഷ മാറ്റി വെക്കുന്നതിൽ അടക്കം വിദേശകാര്യം മന്ത്രലയം ഇടപെട്ടിട്ടുണ്ട്.
വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ വധശിക്ഷ നീട്ടിവെക്കുന്ന കാര്യം നടപ്പിലാക്കിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണവുമായി ബന്ധപ്പെട്ട് ദുബായ് കോൺസുലേറ്റുമായി സംസാരിച്ചുവെന്നും കുഞ്ഞിൻ്റെ സംസ്കാരം തടഞ്ഞത് അങ്ങിനെയാണെന്നും പറഞ്ഞ അദ്ദേഹം ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സംസ്ഥാനം നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കീം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവും ബിജെപി നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായി. പതിനായിരക്കണക്കിന് വിദ്യാർഥികളെ സംസ്ഥാന സർക്കാർ പെരുവഴിയിലാക്കിയെന്നും പ്രവേശന പരീക്ഷയുടെ വിശ്വാസ്യത തകർത്തുവെന്നുമാണ് ആരോപണം. വിദ്യാർഥികളെ നിയമ പോരാട്ടത്തിനു തള്ളി വിട്ട ശേഷം മന്ത്രി മാളത്തിലൊളിച്ചു.
കീം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് വിദ്യാഭ്യാസ കച്ചവടക്കാർക്ക് വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കസേരയിൽ തുടരാൻ അവകാശമില്ല. ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെടണം. തോന്നും പോലെ മാർക്ക് നൽകാനാണ് സർക്കാർ തീരുമാനം. ഇത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.