ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 31 ദിവസത്തിന് ശേഷമാണ് വാർത്ത പുറത്ത് വന്നത്. ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണം എന്നു പറഞ്ഞു. പള്ളിയോട സംഘമാണ് കൊണ്ടുപോയത്. മന്ത്രി പി പ്രസാദും ഒപ്പം ഉണ്ടായിരുന്നു. സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
31 ദിവസത്തിന് ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്ന് മന്ത്രി ആരോപിച്ചു. ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോർഡിന് തന്ത്രി കത്ത് നൽകിയിരുന്നു. പരിഹാരക്രിയ ചെയ്യണമെന്നാണ് നിർദേശം. മന്ത്രി പി പ്രസാദിനും വി എൻ വാസവനുമാണ് ദേവന് നേദിക്കുന്നതിന് മുൻപ് വള്ളസദ്യ നൽകിയത്.
അതേസമയം ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. കോടതിയുടെ മുന്നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് കോടതിയെ അവഹേളിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ആരോപണമുന്നയിക്കുന്നത്. കോടതി ഞായറാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്.ആ സമയം ആകുമ്പോൾ എല്ലാം വ്യക്തമാകുമെന്ന് മന്ത്രി വ്യക്തമാക്കി.