Headlines

ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം; ചെങ്കോട്ടയില്‍ വിപുലമായ ആഘോഷങ്ങള്‍

ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അർപ്പിച്ചശേഷമാകും പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തുക. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യും. ദേശീയ പാതകയും ഓപ്പറേഷൻ സിന്ദൂർ ലോഗോയുമുള്ള പതാക വഹിക്കുന്ന രണ്ടു MI 17 ഹെലികോപ്റ്ററുകൾ പുഷ്പ വൃഷ്ടി നടത്തും. സമ്പന്നവും സുരക്ഷിതവും ധീരവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന ‘നയാ ഭാരത്’ എന്ന ആശയത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന ആഘോഷം.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി എന്ത് പ്രഖ്യാപനം നടത്തുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

സ്പെഷ്യൽ ഒളിമ്പിക്സ് 2025 അത്‌ലറ്റുകൾ, ഖേലോ ഇന്ത്യ പാരാ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാക്കൾ, മികച്ച പ്രകടനം കാഴ്ചവച്ച കർഷകർ, ഗ്രാമമുഖ്യന്മാർ, യുവ എഴുത്തുകാർ, സംരംഭകർ എന്നിവക്കർക്കൊപ്പം കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ അടക്കം 5000 ത്തോളം പ്രത്യേക അതിഥികളാണ് ഇത്തവണ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കുക.