Headlines

സ്വർണക്കടത്ത്: കാലി അസ്സേ സർട്ടിഫിക്കറ്റ് വാങ്ങി എഴുതിച്ചേർക്കാറുണ്ടെന്ന് പൊലീസുകാരന്റെ മൊഴി

 

കോഴിക്കോട് ∙ ചില സ്വർണക്കടത്തു കേസുകളിൽ ഗോൾഡ് അസ്സേയറുടെ കാലി അസ്സേ സർട്ടിഫിക്കറ്റ് വാങ്ങിവച്ച ശേഷം പൊലീസ് അതിൽ വിശദാംശങ്ങൾ എഴുതിച്ചേർക്കാറുണ്ടെന്നും കേസിനെ ബാധിക്കുന്ന തരത്തിൽ നടപടിക്രമങ്ങളിലെ വീഴ്ചകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി. നേരത്തെ മലപ്പുറം ജില്ലയിൽ എസ്ഐ ആയിരുന്ന എൻ.ശ്രീജിത്ത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. നിലവിൽ സസ്പെൻഷനിലാണ് ഇദ്ദേഹം. കോഴിക്കോട് വിമാനത്താവള പരിസരത്തു വച്ച് മലപ്പുറം സ്വദേശി അബ്ദുൽ ഫറൂഖ് പറമ്പിൽ 935.2 ഗ്രാം സ്വർണവുമായി പൊലീസ് പിടിയിലായ കേസിലാണു ശ്രീജിത്തിന്റെ മൊഴി. ചില കേസുകളിൽ ഗോൾഡ് അസ്സേയർക്കു പൊലീസ് തീരെ പ്രതിഫലം നൽകിയിട്ടില്ലെന്നും മൊഴിയിലുണ്ട്. പൊലീസ് പിടികൂടിയ ശേഷം കസ്റ്റംസിനു കൈമാറിയ 7 സ്വർണക്കടത്തു കേസുകളിൽ, 3 പൊലീസ് ഉദ്യോഗസ്ഥർക്കു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടിസുകളിൽ പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്ന തരത്തിൽ, മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളുടെ വിശാദംശങ്ങളുമുണ്ട്.സ്വർണക്കടത്തു കേസുകളിൽ തിരിമറി നടക്കുന്നതിന്റെ തെളിവായി കൊണ്ടോട്ടിയിലെ കസ്റ്റംസ് അംഗീകൃത ഗോൾഡ് അസ്സേയർ എൻ.വി.ഉണ്ണിക്കൃഷ്ണന്റെ ഒപ്പും സീലുമുള്ള കാലി അസ്സേ സർട്ടിഫിക്കറ്റും ഉണ്ണിക്കൃഷ്ണൻ കസ്റ്റംസിനു നൽകിയ മൊഴിയും കഴിഞ്ഞദിവസം മലയാള മനോരമ പുറത്തു കൊണ്ടുവന്നിരുന്നു.സ്വർണം ഉരുക്കുന്നതിനു ഗോൾഡ് അസ്സേയർക്കു പ്രതിഫലം നൽകുന്നതെങ്ങനെയെന്ന ചോദ്യത്തിന്, പൊലീസ് ഉദ്യോഗസ്ഥർ അതു നേരിട്ട് നൽകുകയും പിന്നീടു ജില്ലാ പൊലീസ് മേധാവി റീ ഇംബേഴ്സ് ചെയ്തു നൽകുമെന്നുമാണു മറ്റൊരു കേസിൽ അന്നത്തെ കരിപ്പൂർ എസ്എച്ച്ഒയും തൃശൂർ നർകോട്ടിക്സ് സെൽ എസിപിയുമായ പി.ഷിബു നൽകിയ മൊഴിയിൽ പറയുന്നത്. അതേസമയം, സ്വർണം പുറത്തെടുക്കുന്നതിനും ഉരുക്കുന്നതിനും മറ്റുമുള്ള ചെലവ് സ്റ്റേഷൻ ഫണ്ടിൽ നിന്നു നൽകുന്നുവെന്നാണു മറ്റൊരു കേസിൽ ഇൻസ്പെക്ടർ എസ്.രജീഷ് നൽകിയ മൊഴി.

 

സ്വർണ കാപ്സ്യൂളുകൾ ഉരുക്കുന്നതു തെളിവു നശിപ്പിക്കലല്ലേ എന്ന ചോദ്യത്തിന്, ജില്ലാ പൊലീസ് മേധാവിയും നിയമവിഭാഗവും ചേർന്നാണ് ഈ തീരുമാനമെടുത്തതെന്നാണു പി.ഷിബു നൽകിയ മറുപടി.അന്നത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണു സ്വർണം പിടികൂടിയതെന്നും താൻ പിടികൂടിയ 130 സ്വർണക്കടത്തു കേസുകളിൽ മിക്കതിലും പ്രതികൾക്കു ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിലെത്തിച്ചു പരിശോധിപ്പിക്കുകയും ചെയ്തതായും ഷിബുവിന്റെ മൊഴിയിലുണ്ട്. കള്ളക്കടത്തു കേസുകളിൽ പിടികൂടിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, കസ്റ്റംസ് നിയമം 112 വകുപ്പു പ്രകാരം ശിക്ഷാർഹമാണ്.