തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ദുർബലമാണെന്ന് വിമർശനം. വിശാല സംസ്ഥാന സമിതിയിലെ പൊതു ചർച്ചയിലാണ് വിമർശനം ഉയർന്നത്. പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രതിരോധിക്കാൻ സെക്രട്ടറിയേറ്റിന് കഴിയുന്നില്ല. തിരിച്ചടി ഉണ്ടാകുമ്പോൾ മാത്രമാണ് പ്രശ്നം മനസ്സിലാകുന്നത്. ഇ.ഡി കേസിനെ പ്രതിരോധിക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യവും ഉയർന്നു.
വിപുലീകൃത സംസ്ഥാന സമിതിയിലെ പൊതു ചർച്ചയിലാണ് ആവശ്യം ഉയർന്നത്. പാർട്ടിയെ വേട്ടയാടുന്ന ഇഡി സമീപനത്തിന് എതിരെ ദേശീയതലത്തിൽ കൂട്ടായ്മ ഉണ്ടാക്കണം. ഇതിനായി കേന്ദ്ര നേതൃത്വമിടപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കണം എന്നും ആവശ്യം.
പിണറായിക്കും റിയാസിനും എതിരായ ഇ ഡി നീക്കം പാർട്ടിക്കെതിരായ നീക്കമായി കണ്ട് സംസ്ഥാനത്തും ശക്തമായ പ്രക്ഷോഭം വേണമെന്നും ആവശ്യം. കോഴിക്കോട് നിന്ന് സംസാരിച്ച ഗിരീഷ് ആണ് ആവശ്യം ഉന്നയിച്ചത്. പയ്യന്നൂരിലെ തോൽവിയിൽ വിഭാഗിയതയും കാരണമായെന്ന് വിമർശനം.
തോൽവി അന്വേഷിക്കുന്ന അന്വേഷണ കമീഷൻ അംഗമാണ് വിശാല സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്. രക്തസാക്ഷി ഫണ്ട് ആക്ഷേപം പാർട്ടി അണികളിലാകെ വലിയ രോഷം ഉണ്ടാക്കി. ആ വികാരം ആളിക്കത്താൻ വിഭാഗിയതയും കാരണമായി. വി കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിൽ തുടങ്ങിയ വിഭാഗിയ പ്രവർത്തനത്തിന് തടയിടാൻ തുടക്കത്തിൽ ഇടപെടാത്തത് വലിയ വീഴ്ച സംഭവിച്ചു.
അത് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വി കുഞ്ഞികൃഷ്ണൻ മുതലെടുത്തു. കുഞ്ഞികൃഷ്ണനെതിരെ വിഭാഗിയതക്ക് തെളിവ് കിട്ടിയപ്പോൾ ശാസിച്ച് നിർത്തിയതിന് പകരം പുറത്താക്കണമായിരുന്നു. അന്ന് ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ പരിവേഷം കുഞ്ഞികൃഷ്ണന് കിട്ടില്ലായിരുന്നു. പയ്യന്നൂരിൽ പാർട്ടിയിൽ രണ്ട് ചേരി രൂപം കൊണ്ടു.
അതിൻ്റെ അലയൊലികൾ ഇപ്പോഴും ഉണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പത്ത് ദിവസത്തിനുള്ളിൽ പാർട്ടി കമ്മിറ്റിയിൽ വെക്കും. വിശാല ജില്ലാ കമ്മിറ്റി ചേരുന്നതിന് മുമ്പ് പയ്യന്നൂരിലും തെറ്റ് തിരുത്തണം. രക്തസാക്ഷി ഫണ്ട് കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചു. കണക്ക് അവതരണത്തിൽ വീഴ്ച സംഭവിച്ചു.
എന്നാൽ ധനാപഹരണം നടന്നതായി കണ്ടെത്തിയിട്ടില്ല. ടി ഐ മധുസൂദനെതിരെ ചില നേതാക്കളും രഹസ്യനീക്കം നടത്തി. രാമന്തളി ഉൾപ്പെടെ ലോക്കൽ തലത്തിലുള്ള ചിലർ മധുസൂദനന് എതിരെ വാട്സ്ആപ്പ് പ്രചരണം നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏരിയാ കമ്മിറ്റിക്കും വീഴ്ചകൾ സംഭവിച്ചു. കുഞ്ഞികൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം വില കുറച്ച് കണ്ടു.
UDF സ്ഥാനാർത്ഥി മത്സരിക്കുന്നതിലും ഗുണകരമെന്ന രീതിയിൽ കണ്ടു. വോട്ട് ചോർച്ച കൃത്യമായി മനസിലാക്കാൻ ഏരിയാ നേതൃത്വത്തിനായില്ല. തിരുത്ത് വേണ്ട ഇടത്ത് എല്ലാം തിരുത്ത് വേണമെന്നും കണ്ണൂർ പ്രതിനിധി ആവശ്യപ്പെട്ടു.








