Headlines

ബോയിങ് ഡ്രീം ലൈനർ വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ പരിശോധന നടത്താൻ വിദേശ വിമാന കമ്പനികൾ

ബോയിങ് ഡ്രീം ലൈനർ വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പരിശോധന നടത്താൻ വിദേശ വിമാന കമ്പനികൾ. ഇത്തിഹാദ് വിമാന കമ്പനിക്ക് പിന്നാലെ സിംഗപ്പൂർ എയർലൈൻസും പരിശോധനകൾ ആരംഭിച്ചു. പരിശോധനയ്ക്കായി DGCA ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഇന്ത്യൻ വിമാന കമ്പനികൾ ഇതുവരെ ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചിട്ടില്ല.

അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ആയതുകൊണ്ടാണെന്നാണ് എയർ ക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിലെ കണ്ടത്തൽ. സാങ്കേതിക തകരാർ മൂലം സ്വിച്ചുകൾ സ്വയം ഓഫ് ആയതാണോ പൈലറ്റുമാർ മനപൂർവ്വം ഓഫാക്കിയതാണോ എന്ന ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു. സാങ്കേതിക തകരാർ ഇല്ലെന്ന വാദം ഉയർത്തുകയാണ് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ.

ബോയിംഗ് വിമാനങ്ങളിലെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ സുരക്ഷിതം എന്നാണ് വിമാന യാത്രാ കമ്പനികളെ അറിയിച്ചത്. 2018ൽ ഇതേ ഏജൻസി തന്നെ ഇന്ധന സ്വിച്ചുകളുടെ സാങ്കേതിക തകരാറിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയതാണ്. എയർക്രാഫ്റ്റ് ആക്സിഡൻറ് ബ്യൂറോയുടെ പ്രാഥമിക അന്വേഷണം റിപ്പോർട്ടിലും ഈ കാര്യം പരാമർശിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ അല്ല പൈലറ്റുമാരുടെ വീഴ്ച എന്ന വാദം പക്ഷേ പൈലറ്റ്മാരുടെ സംഘടന അംഗീകരിക്കുന്നില്ല. അന്വേഷണത്തിൽ പൈലറ്റ്മാരുടെ പ്രതിനിധിയെയും ഉൾപ്പെടുത്തണമായിരുന്നു. ജുഡീഷ്യൽ അന്വേഷണം അപകടവുമായി ബന്ധപ്പെട്ട് വേണം.നിയമവഴി ആലോചിച്ചു വരുന്നതായും പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.