Headlines

മതിയായ അനുമതിയില്ലാതെ എട്ടുതവണ സർവീസ് നടത്തി; എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ

മുംബൈ: മതിയായ അനുമതിയില്ലാതെ എയർബസ് വിമാനം എട്ടുതവണ പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയർ വര്‍ത്തിനസ് റിവ്യു സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു വിമാനം സർവീസ് നടത്തിയത്. എയർഇന്ത്യയുടെ ഉന്നതല മാനേജ്‌മെന്റിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ ഡിജിസിഎ ഗുരുതരമായ നിയമലംഘനമാണ് എയർ ഇന്ത്യ നടത്തിയതെന്നും കുറ്റപ്പെടുത്തി. 2025 നവംബർ 24നും 25നും ഇടയിൽ ഡൽഹി, ബെംഗളുരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങൾക്കിടയിലാണ് എയർബസ് എ320 നിയമലംഘനം നടത്തി സർവീസ് നടത്തിയത്.വിമാനത്തിന്റെ സുരക്ഷ ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രം ഡിജിസിഎ നൽകുന്ന പ്രധാനപ്പെട്ട വാർഷിക സർട്ടിഫിക്കറ്റാണ് ARC. ഈ രേഖ ലഭിക്കാതെ സർവീസ് നടത്തുന്നത് ഗുരുതര നിയമലംഘനമാണ്. സംഭവത്തിൽ ഈടാക്കാവുന്നതിൽ ഏറ്റവും ഉയർന്ന പിഴയാണ് ചുമത്തിയതെന്ന് ഡിജിസിഎ അറിയിച്ചു. രേഖകൾ കൈവശമില്ലാതെ വിമാനം പറത്തിയത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ നിരീക്ഷിച്ചു.സർവീസ് നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിൽ പൈലറ്റുമാർക്കും

എഞ്ചിനീയർമാർക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ മറുപടി നൽകണമെന്നും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്. വിസ്താര എയർലൈൻസിന്റെ എയർബസ് എ320 ഏറെ നാളായി ഗ്രൗണ്ട് ചെയ്തിരിക്കുകയായിരുന്നു.