മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം; ബംഗ്ലാദേശില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ കൊല്ലപ്പെട്ടത് 116 പേരെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 116 പേരെന്ന് റിപ്പോര്‍ട്ട്. എല്ലാം അതിക്രൂര കൊലപാതകങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതിനിടെയാണ് ഹ്യൂമന്‍ റൈറ്റ്‌സ് കോണ്‍ഗ്രസ് ഫോര്‍ ബംഗ്ലാദേശ് മൈനോറിറ്റീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ കൊലപാതകങ്ങളെല്ലാം കഴിഞ്ഞ് 8 ദശാബ്ദങ്ങളായി ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായി തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതിനിടെ, ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവറായ സമീര്‍ദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച നടന്ന കൊലപാതക വിവരം പൊലീസ് പുറത്ത് വിട്ടത് ഇന്നലെയാണെന്നാണ് വിവരം. കേസിലെ പ്രതികള്‍ ഒളിവിലാണ്. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും അതിനെ തുടര്‍ന്നുള്ള വിവരങ്ങളും പൊലീസും സര്‍ക്കാരും മറച്ചുവെക്കുകയാണെന്നും ആക്ഷേപമുണ്ട്.