തൃശൂര്‍: കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതിന്റെയും രണ്ട് പേർക്ക് ജീവന്‍ നഷ്ടമായതിന്റെയും ഞെട്ടലിലാണ് കുന്നംകുളം പഴഞ്ഞിയിലെ നാട്ടുകാര്‍. ഗൃഹനാഥന്‍ സിബി, മകള്‍ 19കാരി അലീന എന്നിവരാണ് മരിച്ചത്. ഭാര്യ ബീന, മകന്‍ ആദിത്യന്‍ എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ആത്മഹത്യാ കുറിപ്പില്‍ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് സൂചന ഇല്ല. ‘ജീവിതം മടുത്തു, ഞങ്ങള്‍ പോകുന്നു’, എന്ന് മാത്രമാണ് കുറിപ്പില്‍ പറയുന്നത്. ജോലി നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സിബി ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത്. സിബി എത്തിയ ശേഷം പുറത്തിറങ്ങിയില്ലെന്നും ഇന്നലെ കുടുംബത്തിലെ ആരെയും പുറത്തു കണ്ടില്ലെന്നും അയല്‍വാസിയായ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ആദ്യം വീട്ടിലേക്ക് എത്തിയത് താനാണ്. സിബിയുടെ മകന്‍ ആദിത്യന്‍ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിട്ട് അച്ഛനും ചേച്ചിയും അമ്മയും മരിച്ചെന്നു പറഞ്ഞു. ആദിത്യനും വിഷം കഴിച്ച നിലയിലായിരുന്നു. അമ്മ ബീനയുടെ ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ചെന്നാണ് സംശയം.പേടി കൊണ്ടാണ് കിണറ്റില്‍ ചാടാതിരുന്നതെന്നാണ് ആദിത്യന്‍ പറഞ്ഞത്. ആദിത്യന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. സിബി ശനിയാഴ്ച 11 മണിയോടെ എത്തിയിട്ടുണ്ട്. പക്ഷെ ആരും അറിഞ്ഞില്ല. കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉള്ളതായി അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.







