പാലക്കാട് ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണവും യുദ്ധവും ‘ഉണ്ടാക്കിയ’ പ്രതിസന്ധിയിൽ നട്ടംതിരിയുകയാണു നിർമാണ മേഖല. വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തതും വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ ക്ഷാമത്തെത്തുടർന്നു വിറകിനുണ്ടായ വിലക്കയറ്റവുമാണ് ഇഷ്ടിക– സിമന്റ് കട്ട വ്യവസായത്തെ വലച്ചത്. ഇഷ്ടികക്കളങ്ങളിലും സിമന്റ് കട്ട നിർമാണ മേഖലയിലും അതിഥിത്തൊഴിലാളികളായിരുന്നു ഏറെയും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ സമയത്തു തന്നെ ഏതാനും പേർ നാട്ടിലേക്കു പോയിരുന്നു. അതിനു പിന്നാലെ വന്ന അസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനായി ബാക്കിയുള്ളവരും മടങ്ങിപ്പോയി. ഇക്കുറി വോട്ടുചെയ്തില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്നു പുറത്താകുമെന്ന അഭ്യൂഹം ശക്തമായതിനാൽ ഭൂരിഭാഗം പേരും മാർച്ചിൽ തന്നെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതോടെയാണു കളങ്ങളിൽ പണിക്ക് ആളില്ലാതായത്.ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് നിർമാണം വലിയതോതിൽ നടക്കേണ്ടിയിരുന്നത്. ഈ സമയത്ത് പണിക്ക് ആളില്ലാതായതോടെ ഇഷ്ടിക– കട്ട നിർമാണം തീർത്തും മന്ദഗതിയിലാണ്. ഒരുവർഷം 12 ലക്ഷം വരെ ഇഷ്ടിക നിർമിച്ചിരുന്ന കളങ്ങളിൽ ഇക്കുറി 3– 4 ലക്ഷം മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും വളരെ കുറച്ചുപേർ മാത്രമേ തിരികെ വരാൻ സന്നദ്ധത അറിയിച്ചിട്ടുള്ളൂ.കൊല്ലങ്കോട്ട് 30 പേർ വരെ പണിക്ക് ഉണ്ടായിരുന്ന കളത്തിൽ ഇപ്പോൾ ആരും പണിക്കില്ലാത്തതിനാൽ ഇഷ്ടിക നിർമാണം നിർത്തിവച്ചതായി 30 വർഷമായി ഈ രംഗത്തുള്ള കെ.സുരേഷ് പറഞ്ഞു. ആയിരത്തോളം തൊഴിലാളികൾ പാലക്കാട് ജില്ലയിൽ നിന്നു മാത്രം സ്വന്തം നാടുകളിലേക്ക് മടങ്ങിയതായാണു വിവരം. ഗ്യാസ് സിലിണ്ടർ ക്ഷാമത്തെ തുടർന്ന് വിറകിന് ടണ്ണിന് ആയിരം രൂപ വരെ വർധിച്ചതും ഇഷ്ടിക നിർമാണത്തെ ബാധിച്ചു. 4000 രൂപ വരെയാണു ടണ്ണിന് വില. പലയിടത്തും ഈ വിലയ്ക്കും ഇപ്പോൾ വിറക് കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്.
നിർമാണച്ചെലവിന്റെ വർധനയെത്തുടർന്ന് ഇഷ്ടികയ്ക്ക് വില കൂടുമെന്ന ആശങ്കയിലാണ് കെട്ടിടനിർമാണം കരാറെടുത്തിരിക്കുന്നവർ. നേരത്തെ നിശ്ചയിച്ച തുകയ്ക്ക് കെട്ടിടനിർമാണം പൂർത്തീകരിക്കാനാവില്ല എന്നതാണു കരാറുകാരുടെ ആശങ്ക.






