Headlines

പൊടിപിടിച്ച് ഭരണയന്ത്രം: ഉത്തരവുകളിറങ്ങുന്നില്ല, ഫയലുകളിൽ തീരുമാനമില്ല; മന്ത്രിമാർ ഒഴിഞ്ഞു; തുടരുന്നത് മുഖ്യമന്ത്രി മാത്രം

 

തിരുവനന്തപുരം ∙ ഫയലുകളിൽ തീരുമാനമില്ല, ഉത്തരവുകൾ ഇറങ്ങുന്നില്ല, പരാതികളിൽ നടപടിയില്ല. ആകെ നടക്കുന്നത് ശമ്പള വിതരണവും യുഡിഎഫ് സർവീസ് സംഘടനകൾ ഇടപെട്ട് ആരംഭിച്ചിരിക്കുന്ന സ്ഥലംമാറ്റങ്ങളും മാത്രം. ഇതാണ് സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ ഓഫിസുകളിലും ഒരാഴ്ചയായുള്ള സ്ഥിതി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന ഒരു മാസത്തേതിനെക്കാൾ വലിയ പ്രതിസന്ധി.

 

സാങ്കേതികമായി ഇപ്പോഴും മുഖ്യമന്ത്രിയാണെങ്കിലും പിണറായി വിജയൻ ഭരണകാര്യങ്ങളിൽ ഇടപെടുന്നില്ല. മന്ത്രിമാരെല്ലാം സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രി രാജിക്കത്തു നൽകുമ്പോൾ കാവൽ മന്ത്രിസഭ തുടരാൻ ഗവർണർ നിർദേശിക്കുകയാണു പതിവ്. എന്നാൽ, ഇത്തവണ മുഖ്യമന്ത്രിയോടു മാത്രമാണ് ഗവർണർ തുടരാൻ നിർദേശിച്ചത്.അത്യാവശ്യ ഫയലുകളിൽ ഉദ്യോഗസ്ഥർ തീരുമാനം തേടുമ്പോൾ പുതിയ സർക്കാർ വരട്ടെ എന്നാണ് വകുപ്പു സെക്രട്ടറിമാരുടെ മറുപടി. അല്ലെങ്കിൽ ചീഫ് സെക്രട്ടറി നിർദേശിക്കട്ടെ എന്നാണു നിലപാട്. 10 വർഷം മുൻപ് എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ നടപ്പാക്കിയതിനു സമാനമായ സ്ഥലംമാറ്റങ്ങൾക്കാണ് യുഡിഎഫ് സംഘടനകൾ ശ്രമിക്കുന്നത്. എല്ലാ വകുപ്പു മേധാവികളും ഇതു കേൾക്കുന്നുമില്ല. മുഖ്യമന്ത്രിത്തർക്കത്തിനിടെ വലിയ തോതിലുള്ള അഴിച്ചുപണി പുലിവാലാകുമോ എന്നാണ് പലരുടെയും ആശങ്ക.ഉടൻ സ്ഥലംമാറ്റം നടപ്പാക്കിയില്ലെങ്കിൽ മിക്ക ഓഫിസുകളിലും മുൻ സർക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങൾ അടങ്ങിയ ഫയലുകൾ മുക്കുമെന്നു യുഡിഎഫ് സംഘടനകൾ കോൺഗ്രസ് നേതാക്കൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചില പദ്ധതികളും സ്കീമുകളും പുതിയ സർക്കാർ തുടരുമോയെന്നു സംശയമുള്ളതിനാൽ ഉദ്യോഗസ്ഥർ ഫണ്ട് അനുവദിക്കുന്നില്ല.