ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രം. ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ നിഷേധിക്കുന്നതായി സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാർത്ഥികളുടെ പരിശീലനത്തിന് മാത്രമാണ് സർവ്വകലാശാല ലാബുകൾ ഉപയോഗിക്കുന്നത്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അൽ ഫല സർവ്വകലാശാല വ്യക്തമാക്കി. ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ പോലീസ് പരിശോധന തുടരുകയാണ്. ഇതുവരെ 70 പേരെയാണ് ചോദ്യം ചെയ്തത്. ആശുപത്രിയിലെ മറ്റ് ആർക്കെങ്കിലും ഇവരുടെ ഭീകര പ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. അതിനിടെ സംഘവുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് സർവകലാശാല ക്യാമ്പസിനുള്ളിലെ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാകിസ്ഥാൻ കേന്ദ്രമായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ശൃംഖലയാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഡോ. ഉമർ നബിക്ക് പുറമെ ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ ഷാഹിദ് എന്നിവരുൾപ്പെടെ അഞ്ചോ ആറോ ഡോക്ടർമാർ അടങ്ങുന്ന പത്ത് അംഗ ഭീകര സംഘടനയുടെ ഭാഗമാണ് പ്രതികളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
സ്ഫോടക വസ്തുക്കളുടെ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനും, അവ ഒരുക്കുന്നതിനും, ജെയ്ഷെ മുഹമ്മദിന് വേണ്ട ലോജിസ്റ്റിക് ഏകോപനത്തിനുമായി ഇവർ തങ്ങളുടെ പ്രൊഫഷണൽ യോഗ്യതകൾ ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ മുൻ മെഡിക്കൽ കോളേജ് ലക്ചററായ ഡോ. ഷഹീൻ ഷാഹിദ്, ജമാഅത്ത്-ഉൽ-മുഅ്മിനീൻ എന്ന പേരിൽ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന പ്രധാനിയാണ്. ഇവരുമായി മാറ്റാർകെങ്കിലും പങ്കുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.








