‘സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണ്, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം’; വി. ശിവൻകുട്ടി

വോട്ടർ പട്ടിക ക്രമക്കേട് ആരോപണം ഉണ്ടായ തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണെന്നും മാന്യത ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ 30,000 മുതൽ 60,000 വരെ വ്യാജ വോട്ടുകൾ ചേർത്തിരിക്കാനാണ് സാധ്യത. “സുരേഷ് ഗോപിക്ക് നാണമില്ലേയെന്ന്” ചോദിച്ച വി. ശിവൻകുട്ടി, മാന്യത ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ആവർത്തിച്ചു.

“ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല. വ്യാപകമായി വ്യാജ വോട്ട് ചേർക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനായി ബിജെപി വൻതോതിൽ പണം മുടക്കുന്നു. സുരേഷ് ഗോപി മോഡൽ വോട്ട് ചേർക്കൽ നടക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും സുരേഷ് ഗോപി മോഡലുണ്ടെന്ന്” ശിവൻകുട്ടി ആരോപിച്ചു.

അതേസമയം തൃശൂർ ലോക്സഭാ സീറ്റിൽ ബി.ജെ.പി ചേർത്ത അനർഹ വോട്ടുകളുടെ മൊത്തം കണക്കും തെളിവുകളും പുറത്തുവിടാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും.