Headlines

സെൽഫിക്കിടെ കാട്ടാന ആക്രമണം; സഞ്ചാരിക്ക് 25,000 രൂപ പിഴയിട്ട് വനംവകുപ്പ്

കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ഇറങ്ങി തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ അവഗണിച്ചതിനാണ് ഈ നടപടി. ഇന്നലെ ലോറിയിൽ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് ശാന്തനായി നിൽക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീൽസ് എടുക്കാനായി ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ചെല്ലുകയായിരുന്നു.

ഇതോടെ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ആ ആക്രമണത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതർ അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു.

തന്റെ തെറ്റ് മനസ്സിലാക്കിയ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോ കർണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അഭ്യർത്ഥിച്ചു.