Headlines

എന്റെ എംഎല്‍എ ഓഫീസിലേക്ക് എന്തിനാണ് മാര്‍ച്ച്? പ്രതിഷേധങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നു; സിപിഐഎം പ്രതിഷേധത്തിനെതിരെ ജി സുധാകരന്‍

 

തനിക്കെതിരെയുള്ള സിപിഐഎം പ്രതിഷേധത്തിനെതിരെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. പ്രതിഷേധങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നു. ഭരണം മാറിയത് പൊലീസ് അറിഞ്ഞിട്ടില്ല. ഒരു പൊലീസിന്റെ ആനുകൂല്യം തനിക്ക് വേണ്ടെന്നും പൊലീസ് ആരോടും മമതയും വിരോധവും കാണിക്കണ്ടെന്നും ജി സുധാകരന്‍ തുറന്നടിച്ചു.

 

 

ഞാന്‍ 20 വര്‍ഷം എംഎല്‍എ ആയിരുന്നു. ഇത് 21ാമത്തെ വര്‍ഷമാണ്. ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. ഈ സ്ഥാനത്തൊക്കെ ഞാന്‍ ഇരുന്നതാണ്. ജനങ്ങള്‍ക്ക് അനുകൂലമായിട്ടല്ലാതെ ഒരു നടപടി എടുത്തതായിട്ട് ആര്‍ക്കും പറയാന്‍ സാധിക്കില്ല. പിന്നെന്തിനാണ് എന്റെ എംഎല്‍എ ഓഫീസിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തിയത്. പൊലീസുകാര്‍ കൂട്ടായിരുന്നു. ഭരണം മാറിയതൊന്നും ഇവിടുത്തെ പൊലീസ് അറിഞ്ഞിട്ടില്ല. ആരോടും മമതയും കാണിക്കണ്ട, വിരോധവും കാണിക്കണ്ട. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യണം. എനിക്ക് ഒരു പൊലീസുകാരന്റെയും ആനുകൂല്യം ആവശ്യമില്ല. ഞാന്‍ ഒരു പൊലീസുകാരനെയും വിളിച്ച് ഇന്നയാളെ അറസ്റ്റ് ചെയ്യണമെന്ന് പറയാറുമില്ല.

 

ജി സുധാകരനെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തോട് ഉപമിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. നിങ്ങള്‍ വോട്ട് ചെയ്താണ് ജയിപ്പിച്ചത്. 22000 വോട്ടാണ്‍ ഭൂരിപക്ഷം. അത് പറഞ്ഞതിന് കുഞ്ഞാലിക്കുട്ടിക്ക് ഒന്നര ലക്ഷം കിട്ടിയില്ലേ എന്നാണ് മറുപടി. കുഞ്ഞാലിക്കുട്ടിയുടെ അവിടെയുള്ള വോട്ടര്‍മാരാണോ ഇവിടുത്തെ വോട്ടര്‍മാര്‍. ഓരോ വോട്ടര്‍മാര്‍ക്കും അഭിപ്രായമുള്ള സ്ഥലമാണത്. അവിടെ അതൊന്നുമില്ല. മാസായിട്ടങ്ങ് ചെയ്യും. മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള സ്ഥലമാണ്. അല്ലാത്ത പാര്‍ട്ടി ഒന്നും അവിടെ ഇല്ല- അദ്ദേഹം പറഞ്ഞു. നീര്‍ക്കുന്നം സ്‌കൂളിലെ വാക്ക് തര്‍ക്കത്തിനടെയായിരുന്നു സിപിഐഎം പ്രവര്‍ത്തകന്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തോട് ഉപമിച്ചത്.