തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍: ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിജയ്; നിയമസഹായം നല്‍കും

തമിഴ്‌നാട്ടില്‍ വര്‍ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. നീതി ലഭിക്കുന്നതിനായി ഈ കുടുംബങ്ങള്‍ക്ക് നിയമസഹായം നല്‍കുമെന്ന് വിജയ് വാഗ്ദാനം ചെയ്തു. തമിഴ് നാട്ടിലെക്രമസമാധാനപ്രശ്‌നങ്ങളും കസ്റ്റഡിമരണങ്ങളും ചര്‍ച്ചയാക്കാനാണ് വിജയ് നീക്കം നടത്തുന്നത്.

തമിഴ്‌നാട് വെട്രി കഴകം പാര്‍ട്ടി ആസ്ഥാനത്തുവച്ചാണ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. ചെങ്കല്‍പ്പട്ടു ജില്ലയിലെ ഗോകുല്‍ ശ്രീയുടെ കുടുംബം, അയനാവരം സ്വദേശിയായ വിഘ്നേഷിന്റെ കുടുംബം, കൊടുങ്ങയ്യൂര്‍ സ്വദേശി രാജശേഖര്‍ എന്ന അപ്പുവിന്റെ കുടിംബം, തിരുവണ്ണാമല ജില്ലയിലെ തങ്കമണിയുടെ കുടുംബം, പുതുക്കോട്ട ജില്ലയില്‍ നിന്നുള്ള ചിന്നദുരൈയുടെ കുടുംബം, ധര്‍മ്മപുരി ജില്ലയില്‍ നിന്നുള്ള സെന്തിലിന്റെ കുടുംബം മുതലായവര്‍ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. ഇവര്‍ക്ക് എല്ലാവിധി നിയമസഹായവും നല്‍കുമെന്ന് വിജയ് ഉറപ്പുനല്‍കി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന അജയ് കുമാര്‍ എന്ന യുവാവിന്റെ മരണ വാര്‍ത്തയാണ് തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങളെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ത്തിവിട്ടത്. ശിവഗംഗയിലെ ക്ഷേത്ര കാവല്‍ക്കാരനായിരുന്ന 27 വയസുകാരനായ അജയ് മരിച്ചത് പൊലീസിന്റെ മര്‍ദനത്തെത്തുടര്‍ന്നാണെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ് ഫോര്‍ അജയ് കുമാര്‍ എന്ന ഹാഷ്ടാഗ് ചേര്‍ത്ത് എഐഎഡിഎംകെ ലോക്കപ്പ് മരണങ്ങള്‍ക്കെതിരെ വ്യാപക പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.